എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ എക്സാലോജിക്കിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

സ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക്ക് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. രാവിലെ 10.30നാണു ഹർജി പരിഗണിക്കുക. ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് ഹർജിയിലെ എതിർകക്ഷികൾ. മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജിയെത്തുന്നത്.

ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്നാണ് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറിയത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം.

Top