ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും

chidambaram

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ പണത്തട്ടിപ്പു കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. ചിദംബരത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും വിചാരണ ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു

യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച് അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങി

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം കേസില്‍ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി കാര്‍ത്തി വ്യാഴാഴ്ച ജാംനഗറിലെ ഇഡി ഓഫീസില്‍ ഹാജരായിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.

അന്നു കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകനെന്ന നിലയില്‍ കാര്‍ത്തി സ്വാധീനം ചെലുത്തിയാണ് അനുമതി നേടിക്കൊടുത്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഇതിനായി കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് കമ്പനിക്ക് ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികള്‍ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്‌സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തതോടെയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

Top