സ്ട്രോങ് റൂമിലേക്ക് പുറത്തു നിന്നുള്ള ഇവിഎമ്മുകള്‍ എത്തിക്കാന്‍ ശ്രമം; ഉത്തരേന്ത്യയില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറി നടത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് പുറത്തു നിന്നുള്ള വോട്ടിങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചതാണ് യുപി, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായത്.

അതേസമയം ഇവ റിസര്‍വ്ഡ് ആയി സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളാണെന്നും വോട്ടെടുപ്പിന്റെ അന്ന് മാറ്റാന്‍ കഴിയാതിരുന്നതാണ് ഇന്നലെ മാറ്റാന്‍ ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും എന്തുകൊണ്ട് പാലിച്ചില്ല എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലും ഗാസിപ്പൂരിലും ഇന്നലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കങ്ങളും സംഘര്‍ഷവുമുണ്ടായി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്ക് പുറത്ത് എസ്.പി-ബി.എസ്.പി കക്ഷികളും കോണ്‍ഗ്രസും തങ്ങളുടെ പ്രവര്‍ത്തകരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബിജെപി വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുമെന്നും അതിനാലാണ് സുരക്ഷയ്ക്കായി ആളെ നിയോഗിച്ചിരിക്കുന്നത് എന്നുമാണ് ഇവരുടെ വാദം. ഗാസിപ്പൂരില്‍ എസ്.പി-ബി.എസ്.പി സ്ഥാനാര്‍ത്ഥി അഫ്സല്‍ അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ എതിര്‍പ്പുയര്‍ത്തിയത്. ഇവിടേക്കും പുറത്തു നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിക്കുന്നുവെന്ന് ആരോപിച്ച അന്‍സാരി സ്ട്രോംഗ് റൂമിനു പുറത്ത് പ്രതിഷേധ സമരവും നടത്തി. ചന്ദൗലിയില്‍ നടന്നതു പോലെയുള്ള കാര്യങ്ങളാണ് ഗാസിപ്പൂരിലും നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

ഇന്നലെ വൈകിട്ട് നാലു മണിയോടെ ഒരു വാഹനത്തില്‍ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍, വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് കൊണ്ടുവന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവില്‍ ജില്ലാ വരണാധികാരി സ്ഥലത്തെത്തി കൊണ്ടുവന്നത് റിസര്‍വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. ഒടുവില്‍ വോട്ടെടുപ്പ് കഴിഞ്ഞ വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം റിസര്‍വ് ആയി കൊണ്ടുവന്നവ വയ്ക്കില്ലെന്നും മറ്റൊരിടത്തേക്ക് ഇവ മാറ്റാമെന്നുമുള്ള ഉറപ്പിലാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

ബിഹാറിലെ മഹാരാജ്ഗഞ്ചിലും സമാനമായ സ്ഥിതിയുണ്ടായതായി പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. പല സ്ഥലത്തു നിന്നും ഈ വിധത്തില്‍ ‘കടത്തിയ’ വോട്ടിംഗ് യന്ത്രങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി പാര്‍ട്ടി പറയുന്നു. ഇതിന്റെ ചിത്രങ്ങളും പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.

Top