നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നിമിഷ പ്രിയയുടെ കുടുംബവുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എളമരം കരിം, ജോണ്‍ ബ്രിട്ടാസ് എം പി എന്നിവരുടെ ചോദ്യത്തിനാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രേഖാമൂലം മറുപടി നല്‍കിയത്. യെമനിലേക്ക് 2017ലെ വിജ്ഞാപനം അനുസരിച്ചു യാത്രവിലക്ക് ഉണ്ടെന്നും അതിനാലാണ് നിമിഷ പ്രിയയുടെ അമ്മയുടെ യെമനിലേക്കുള്ള യാത്ര അപകടകരമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കേടതിയെ അറിയിച്ചിരുന്നു. യെമനിലേക്ക് പോകാനുള്ള നിമിഷ പ്രിയയുടെ അമ്മയുടെ അപേക്ഷയില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി അന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനകം നല്‍കണമെന്ന് നിമിഷ പ്രിയയുടെ അമ്മയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2017 ജൂലൈ 25-നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞ തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.

Top