ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ് ; ഉദ്യോഗസ്ഥര്‍ മറക്കരുതെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ആലുവ സപ്ലൈ ഓഫീസില്‍ വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം.

ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ രൂപം

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം. ഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ത്തന്നെ ഈ നയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നില്‍ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

എന്നാല്‍ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല എന്നു വേണം കരുതാന്‍. കഴിഞ്ഞ ദിവസം ആലുവയില്‍ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നത് അതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകള്‍ കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. ഭരണവും ഭരണ നിര്‍വ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓര്‍മ്മിപ്പിക്കുന്നു.

Top