മാഞ്ചെസ്റ്റര്‍ സിറ്റിയും ലെസ്റ്ററും എവര്‍ടണും എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

ലണ്ടന്‍: എഫ്.എ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, എവര്‍ടണ്‍ ക്ലബുകൾ. സ്വാന്‍സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് സിറ്റി ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. സിറ്റിയ്ക്ക് വേണ്ടി കൈല്‍ വാക്കര്‍, റഹിം സ്‌റ്റെര്‍ലിങ്, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്വാന്‍സിയ്ക്ക് വേണ്ടി മോര്‍ഗന്‍ വിറ്റേക്കര്‍ ആശ്വാസ ഗോള്‍ നേടി. ബ്രൈട്ടണെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്പെടുത്തിയാണ് ലെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. കെലെച്ചി ഇഹിയനാച്ചോയാണ് ടീമിനായി വിജയഗോള്‍ നേടിയത്.

അതേസമയം, ടോട്ടനം ഹോട്‌സ്പര്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. എവര്‍ടണാണ് ടോട്ടനത്തെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് എവര്‍ടണ്‍ വിജയിച്ചത്. 97-ാം മിനിട്ടില്‍ ബെര്‍ണാഡാണ് എവര്‍ടണിനായി വിജയഗോള്‍ നേടിയത്. ബെര്‍ണാഡിന് പുറമേ റിച്ചാര്‍ലിസണ്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡൊമിനിക് കാള്‍വെര്‍ട്ട് ലെവിന്‍, സിഗ്യുറോസ്സന്‍ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. ടോട്ടനത്തിനായി ഡേവിന്‍സണ്‍ സാഞ്ചസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ എറിക്ക് ലമേല, ഹാരി കെയ്ന്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.

Top