എവർ ഗിവൺ കപ്പലുടമയോട്‌ ഭീമൻതുക ആവശ്യപ്പെട്ട്‌ ഈജിപ്ത്

വർ ഗിവൺ ചരക്കുകപ്പൽ സൂയസ് കനാലിൽ ഒരാഴ്ചയോളം കുടുങ്ങിക്കിടന്നതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകൾ തീർക്കാനുള്ള ആശയം മുന്നോട്ടുവെച്ച് കപ്പലുടമ. ‘ജനറൽ ആവറേജ്’ നിയമ പ്രകാരം, കപ്പലിലുണ്ടായിരുന്ന ചരക്കുകളുടെ ഉടമകളടക്കം എല്ലാ കക്ഷികളും ചെലവുകൾ പങ്കിടണമെന്ന് കപ്പലിന്റെ ജപ്പാൻകാരനായ ഉടമ ഷോ കിസൻ പ്രഖ്യാപിച്ചു. ഇൻഷുറൻസ് നേടിയെടുക്കുന്നതിനായി റിച്ചാർഡ് ഹോഗ് ലിൻഡ്‌ലി എന്ന കമ്പനിയെയാണ് കപ്പലുടമ ചുമതലപ്പെടുത്തിയിരിക്കുന്നത്.

എവർ ഗിവൺ അപകടം കാരണമായുണ്ടായ നഷ്ടങ്ങൾക്ക് ഒരു ബില്യൺ ഡോളർ (7332 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് സൂയസ് കനാലിന്റെ ഉടമസ്ഥരായ ഈജിപ്ത് ആവശ്യപ്പെട്ടിരിക്കുന്നത്. കനാലിലെ സ്തംഭനം കാരണമായുണ്ടായ വരുമാന നഷ്ടം, രക്ഷാപ്രവർത്തനവും ഡ്രെഡ്ജിങ്ങും നടത്തുമ്പോൾ കനാലിനുണ്ടായ പരിക്കുകൾ, രക്ഷാപ്രവർത്തകരുടെയും ഉപകരണങ്ങളുടെയും ചെലവുകൾ തുടങ്ങിയ ചേർത്തുള്ള ഏകദേശ തുകയാണ് ഇതെന്നും അത് ഈജിപ്തിന്റെ അവകാശമാണെന്നും സൂയസ് കനാൽ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ റാബി പറഞ്ഞു.

ആറു ദിവസത്തോളം സൂയസ് കനാലിലെ ഗതാഗതം പൂർണമായി സ്തംഭിക്കാനിടയാക്കിയ അപകടത്തിൽ കപ്പലിനും കാർഗോയ്ക്കും കാര്യമായ പരിക്ക് പറ്റിയിരുന്നില്ല. എന്നാൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച 11 ടഗ് ബോട്ടുകളുടെയും രണ്ട് ഡ്രെഡ്ജറുകളുടെയും ചെലവുകൾ, സൂയസ് കനാൽ അതോറിറ്റി ആവശ്യപ്പെട്ട നഷ്ടപരിഹാരം, കനാൽ മുടങ്ങിയതു കാരണം ചരക്കുനീക്കം തടസ്സപ്പെട്ട മറ്റ് ഷിപ്പിങ് കമ്പനികൾ ആവശ്യപ്പെട്ടേക്കാവുന്ന നഷ്ടപരിഹാരം തുടങ്ങിയവ കൂട്ടുമ്പോൾ ഭീമമായ സംഖ്യയാണ് എവർ ഗിവൺ ഉടമ നൽകേണ്ടി വരിക.

ഇത്തരം സാഹചര്യങ്ങളിൽ നഷ്ടം നികത്തുന്നതിനായി കപ്പലിന്റെ ഗതാഗതത്തിൽ പങ്കാളികളായ എല്ലാ കക്ഷികളും സഹകരിച്ച് ചെലവ് പങ്കിടണമെന്ന ‘ജനറൽ ആവറേജ്’ നടപ്പാക്കണമെന്നാണ് കപ്പലുടമ വ്യക്തമാക്കിയത്. 400 മീറ്റർ നീളമുള്ള കപ്പൽ അപകടത്തിൽപ്പെട്ടത് ജീവനക്കാരുടെ അശ്രദ്ധ കൊണ്ടല്ലെന്ന് ഷിപ്പിങ് കമ്പനിയായ എവർഗ്രീൻ മറൈൻസ് അവകാശപ്പെട്ടിരുന്നു.

Top