സൂര്യരശ്മികള്‍ പോലും വിറ്റു; എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ മോദി

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്താണ് ഈ ഒത്തുകളിയെന്ന് കേരളത്തില്‍ ആദ്യമായി വോട്ട് ചെയ്യുന്ന ചെറുപ്പക്കാര്‍ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷം ഒരു കൂട്ടര്‍ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചു വര്‍ഷം വേറൊരു കൂട്ടര്‍ കൊള്ളയടിക്കുകയാണ്. എല്‍.ഡി.എഫും യു.ഡി.എഫും ഈ നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടാണ്. യു.പി.എ. ഒന്നാം സര്‍ക്കാരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഘടകകക്ഷികളായിരുന്നു.രണ്ടാം യു.പി.എയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കി. പക്ഷെ ഇവിടെ തിരഞ്ഞെടുപ്പു കാലത്ത് ഇവര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ആരോപണങ്ങളില്‍ ആ ആരോപണങ്ങളില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല- മോദി വിമര്‍ശിച്ചു.

അവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും പണമുണ്ടാക്കാനുള്ള അവരുടേതായ മാര്‍ഗമുണ്ട്. യു.ഡി.എഫുകാര്‍ സുര്യന്റെ രശ്മികള്‍ പോലും വെറുതെ വിടില്ല. അതുപോലും പണമുണ്ടാക്കാന്‍ വഴിയാക്കി. യൂദാസ് യേശുവിനെ വെള്ളിക്കാശിന് ഒറ്റുകൊടുത്തതു പോലെ ഇടതുപക്ഷക്കാര്‍ കേരളത്തെ ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കു വേണ്ടിയും സ്വര്‍ണക്കട്ടികള്‍ക്കു വേണ്ടിയും ഒറ്റിക്കൊടുത്തുവെന്നും മോദി പറഞ്ഞു.

നമ്മുടെ രാജ്യത്തെ രാഷട്രീയരംഗത്തെ അഞ്ച് ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. അഴിമതി, ജാതീയത, വര്‍ഗീയത, കുടുംബാധിപത്യം ഉള്‍പ്പെടെയുള്ള സ്വജനപക്ഷപാതം, ക്രിമിനല്‍വത്കരണം എന്നിവയാണ് ഈ രോഗങ്ങള്‍. ഈ രോഗങ്ങളുടെയും അടിസ്ഥാനപരമായ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.

എല്‍.ഡി.എഫും യു.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ രാജാക്കന്മാരാണ്. എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടു ലക്ഷ്യങ്ങളാണുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുക, സ്വന്തം കീശ വീര്‍പ്പിക്കുക. ഈ ഒത്തുകളി തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണന്നും മോദി പറഞ്ഞു.

 

Top