കൊച്ചുകുട്ടികള്‍ക്ക് പോലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ എട്ടു വയസുകാരിയെ മാതാപിതാക്കളുടെ അരികില്‍നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊച്ചുകുട്ടികള്‍ക്ക് പോലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു കഴിഞ്ഞു. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. വീടിനുള്ളില്‍ പോലും നമ്മുടെ പെണ്‍മക്കള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥായി കഴിഞ്ഞു. ആലുവയില്‍ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാര്‍ത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സര്‍ക്കാര്‍ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ്.

കഴിഞ്ഞ ദിവസം യുപിയില്‍ അദ്ധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിയെ കേരളത്തില്‍ പഠിപ്പിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ആദ്യം ഇവിടെയുള്ള കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. അന്യസംസ്ഥാനക്കാര്‍ക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കേരളത്തില്‍ ക്രിമിനലുകളും ലഹരി മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്. യുപി മോഡലില്‍ ശക്തമായ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കുറ്റവാളികള്‍ക്ക് ഭരണകൂടത്തിന്റെ സഹായങ്ങള്‍ ലഭിക്കുന്നത് കൊണ്ടാണ് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്.ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തില്‍ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top