Europa League final;Sevilla win

ബാസല്‍: യൂറോപ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലുമൊന്നും കണ്ട ‘ക്ലോപ്പ്’ മാജിക് ബാസല്‍ ജേക്കബ് പാര്‍ക്കിലെ ഫൈനലില്‍ കണ്ടില്ല. പിന്നില്‍ നിന്നശേഷം അദ്ഭുതകരമായി തിരിച്ചുവന്ന് പാട്ടുംപാടി ജയിക്കുന്ന ലിവര്‍പൂളിന് കലാശപ്പോരാട്ടത്തില്‍ അടിതെറ്റി.

ഒന്നാം പകുതിയില്‍ ലിവര്‍പൂള്‍ ലീഡ് നേടിയിട്ടും രണ്ടാം പകുതിയില്‍ മൂന്നുഗോള്‍ തിരിച്ചടിച്ച സെവിയ്യ യൂറോപ ലീഗില്‍ ഹാട്രിക് കിരീടം ചൂടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലിവര്‍പൂള്‍ അവസാന പ്രതീക്ഷയെന്ന നിലയിലാണ് ഫൈനലില്‍ ഇറങ്ങിയത്. പ്രതിരോധവും മുന്നേറ്റവും ഭദ്രമാക്കി തുടങ്ങിയവര്‍ 35ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജിന്റെ ഗോളിലൂടെ മുന്നിലത്തെുകയും ചെയ്തു.

പക്ഷേ, രണ്ടാം പകുതിയിലായിരുന്നു ക്ലോപ്പിന്റെ തന്ത്രങ്ങളെയെല്ലാം തച്ചുടച്ചുകൊണ്ട് സെവിയ്യയുടെ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ കിക്കോഫ് കുറിച്ച് 17ാം സെക്കന്‍ഡില്‍തന്നെ സെവിയ്യ സമനില പിടിച്ചു. മരിയാനോ ഫെരീറയുടെ ക്രോസില്‍ പന്ത് വലയിലേക്ക് അടിച്ചുകയറ്റി കെവിന്‍ ഗമീറോയാണ് ഗോളടിച്ചത്.

തിരിച്ചടിക്കാനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങള്‍ക്കിടെ സെവിയ്യ കളികൈയിലെടുത്തു. ലിവര്‍പൂള്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി ആറു മിനിറ്റിനുള്ളില്‍ കോകെ രണ്ടു തവണ ഗോള്‍വല കുലുക്കിയതോടെ സെവിയ്യ ജയമുറപ്പിച്ചു. 64ാം മിനിറ്റില്‍ വിക്ടര്‍ പെരസിന്റെ അസിസ്റ്റിലൂടെയാണ് കോകെ പന്ത് വലയിലത്തെിച്ചത്.

70ാം മിനിറ്റില്‍ ഓഫ്‌സൈഡ് കെണിപൊട്ടിച്ച് കോകെ വീണ്ടും കുതിച്ചപ്പോള്‍ ഗാലറിയെ ചെമ്പട്ടണിയിച്ച ആരാധകര്‍ ഞെട്ടി.

എങ്കിലും നിര്‍ണായക സബ്സ്റ്റിറ്റിയൂഷനുകളുമായി ക്‌ളോപ് രംഗം സജീവമാക്കിയപ്പോള്‍ അവസാന മിനിറ്റിലെ മാജിക്കിലായി പ്രതീക്ഷ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസ്യ ഡോര്‍ട്മുണ്ടിനെയും, സെമിയില്‍ വിയ്യാ റയലിനെയും തകര്‍ത്തെറിഞ്ഞ വിസ്മയത്തിനായി കാത്തിരിപ്പ്.

പക്ഷേ, കോട്ടകെട്ടിയ പ്രതിരോധവുമായി സെവിയ്യ ഗോള്‍മുഖം ഭദ്രമാക്കിയപ്പോള്‍ ലിവര്‍പൂളിന്റെ കിരീടമോഹം പൊലിഞ്ഞു. സീസണിലെ രണ്ടാം വട്ടമാണ് ലിവര്‍പൂള്‍ ഫൈനലില്‍ വീഴുന്നത്.

ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടായിരുന്നു ആദ്യ തോല്‍വി. പ്രീമിയര്‍ ലീഗില്‍ എട്ടാമതായതോടെ അടുത്ത സീസണില്‍ ഒരു യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്കും ഇടമില്ലാതായി.

Top