യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്‌പെയിന്‍ ഇന്നിറങ്ങും, എതിരാളികള്‍ സ്ലൊവാക്യ

മാഡ്രിഡ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ ആരൊക്കെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുമെന്ന് ഇന്നറിയാം. സ്‌പെയിന്‍, സ്ലൊവാക്യയെയും പോളണ്ട്, സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട് കളികളും. നാല് ടീമുകളില്‍ നാലു പോയിന്റുള്ള സ്വീഡനാണ് മുന്നില്‍. സ്ലൊവാക്യക്ക് മൂന്നും സ്‌പെയിനിന് രണ്ടും ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്റുമാണുള്ളത്.

പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഓരോ മത്സരഫലവും നിര്‍ണായകം. രണ്ട് തവണ സമനിലക്കുരുക്കില്‍ കുടുങ്ങിയ സ്‌പെയിനിന് സ്ലൊവാക്യയെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. തോല്‍വിയാണെങ്കില്‍ 2004ന് ശേഷമാദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനിന് പുറത്തേക്കുള്ള വഴിയാകും.

സമനിലയെങ്കില്‍ മറ്റ് മത്സരങ്ങളുടെ ഫലം കാത്തിരിക്കണം. സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് തിരിച്ചെത്തുന്നത് മുന്‍ചാമ്പ്യന്മാര്‍ക്ക് ആശ്വാസമാകും. ലൂയിസ് എന്റിക്കെയുടെ യുവനിരയ്ക്ക് ?ഗോള്‍ കണ്ടെത്താനാകുന്നില്ലെന്നതാണ് ഏറ്റവും വലിയ തലവേദന. രണ്ട് കളിയില്‍ എതിരാളികളുടെ വലകുലുങ്ങിയത് ഒരേയൊരു തവണ മാത്രം.

പോളണ്ടിനെതിരെ പെനാല്‍റ്റി കളഞ്ഞെങ്കിലും ജെറാര്‍ഡ് മൊറീനോയെ ഒരിക്കല്‍ കൂടി എന്റിക്കെ വിശ്വസിച്ചേക്കും. മുന്നേറ്റത്തില്‍ മാറ്റമുണ്ടായാല്‍ ഫെറാന്‍ ടോറസിനും സാധ്യത. സ്ലൊവാക്യയെ എഴുതിത്തള്ളാന്‍ സ്‌പെയിനിനാവില്ല. പോളണ്ടിനെ വീഴ്ത്തിയ ആവേശമുണ്ട് അവര്‍ക്ക്. സ്വീഡനെതിരെ സ്ലൊവാക്യ തലകുനിച്ചത് ഒരേയൊരു പെനാല്‍റ്റി ഗോളിലാണെന്നതും കാണണം.

സ്ലൊവാക്യക്ക് മറ്റൊരു തിരിച്ചടി. ഇവാന്‍ ഷ്‌റാന്‍സിന് മത്സരം നഷ്ടമായേക്കും. കൊവിഡ് ബാധിതനായ പ്രതിരോധതാരം ഡെനിസ് വാവ്‌റോ ഐസൊലേഷനില്‍ തുടരുകയാണ്. കഴിഞ്ഞ അഞ്ച് കളികളില്‍ ഇരു ടീമുകളും തോല്‍വിയറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. പോളണ്ടിനെതിരെ സമനില മതിയാകും സ്വീഡന് അവസാന പതിനാറിലേക്ക് മാര്‍ച്ച് ചെയ്യാന്‍. സ്വീഡിഷ് നിരയില്‍ യുവതാരം അലക്‌സാണ്ടര്‍ ഇസാക്കിന് വീണ്ടും അവസരമൊരുങ്ങും.

എമില്‍ ഫോസ്‌ബെര്‍ഗും മികച്ച ഫോമില്‍. എങ്കിലും സൂപ്പര്‍താരം ലെവന്‍ഡോവ്‌സ്‌കിയുടെ കരുത്തിലെത്തുന്ന പോളണ്ടിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. മിന്നും ജയമെങ്കില്‍ രണ്ടാം സ്ഥാനമോ, മൂന്നാം സ്ഥാനക്കാരിലെ
മികച്ചവനായോ കടമ്പ കടക്കാം പോളണ്ടിന്. ഓരോ മത്സരവും തീ പാറുമെന്നുറപ്പ്.

 

Top