യൂറോകപ്പ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം സ്വന്തമാക്കി ഇറ്റലി

വെംബ്ലി: ഫുട്‌ബോള്‍ പ്രേമികളെ അത്യന്തം ആവേശത്തിലാഴ്ത്തി അവസാനനിമിഷം വരെ നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍, ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇറ്റലി യൂറോകപ്പ് കിരീടത്തില്‍ മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനില പിരിഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അസൂറികള്‍ യൂറോ കീരിടം സ്വന്തമാക്കിയത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലി ഗോള്‍ കീപ്പര്‍ ഡോണറുമ്മ നടത്തിയ രണ്ട് സേവുകളാണ് ഇറ്റലിയെ തുണച്ചത്. ഇംഗ്ലണ്ടിന്റെ റാഷ് ഫോര്‍ഡിന്റെ കിക്ക് പാഴായപ്പോള്‍ ജേഡന്‍ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ട് ഡോണറുമ്മ തട്ടി അകറ്റുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്തും എക്‌സ്ട്രാസമയത്തും ഇംഗ്ലണ്ടും ഇറ്റലിയും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് ജേതാക്കളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ കെവിന്‍ ട്രിപ്പിയര്‍ നല്‍കിയ ക്രോസ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ലഫ്റ്റ് വിങ് ബാക്ക് ലൂക്ക് ഷോയിലൂടെ ഇംഗ്ലണ്ട് ലീഡ് നേടുകയായിരുന്നു. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. ഗോളടിക്കാനുള്ള ഇറ്റലിയുടെ എല്ലാശ്രമവും ഇംഗ്ലീഷ് പ്രതിരോധനിര തടഞ്ഞു. മത്സരത്തിന്റെ 68ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനിടെ ഗോള്‍ പോസ്റ്റിലുണ്ടായ ഒരു കൂട്ടപ്പൊരിച്ചിലില്‍ പ്രതിരോധ താരം ബൊനൂച്ചിയിലൂടെ ഇറ്റലി സമനില ഗോള്‍ നേടി. എക്‌സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങള്‍ ഇരുടീമുകള്‍ക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

Top