യൂറോ കപ്പ്; സ്‌കോട്ലന്‍ഡിനെ തകര്‍ത്ത് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

ഗ്ലാസ്‌ഗ്ലോ: ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന് സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ക്രൊയേഷ്യ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരം തുടങ്ങുന്നതിന് മുന്‍പ് വരെ മൂന്നാം സ്ഥാനത്തായിരുന്ന ക്രൊയേഷ്യ മൂന്നു ഗോളുകള്‍ നേടിയതിന്റെ ബലത്തിലാണ് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്.

ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടിയ ക്രൊയേഷ്യ നാല് പോയന്റ് നേടി. ചെക്ക് റിപ്പബ്ലിക്കിനും ഇതേ പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ മികവില്‍ ക്രൊയേഷ്യ അവസാന 16-ല്‍ എത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. സ്‌കോട്‌ലന്‍ഡ് യൂറോകപ്പില്‍ നിന്നും പുറത്തായി. മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് വിജയത്തിനായി ആക്രമിച്ച് കളിച്ച ക്രൊയേഷ്യയ്ക്കായി 17-ാം മിനിട്ടില്‍ നിക്കോള വ്‌ലാസിച്ച് ലീഡ് സമ്മാനിച്ചു. ബോക്‌സിനുള്ളില്‍ നിന്നും പന്ത് സ്വീകരിച്ച വ്‌ലാസിച്ച് കൃത്യമായി ലക്ഷ്യം കണ്ടു.

എന്നാല്‍ ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് സ്‌കോട്‌ലന്‍ഡ് 42-ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. ഒരു തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ കാലം മക്ഗ്രിഗോറാണ് ടീമിനായി ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1 എന്ന സ്‌കോറില്‍ സമനില പാലിച്ചു.
രണ്ടാം പകുതിയില്‍ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ പുറത്തെടുത്തത്. 62-ാം മിനിട്ടില്‍ സ്‌കോര്‍ ചെയ്ത് നായകന്‍ ലൂക്ക മോഡ്രിച്ച് ടീമിന് മത്സരത്തില്‍ ലീഡ് സമ്മാനിച്ചു. ബോക്‌സിന് പുറത്തുനിന്നും മോഡ്രിച്ചിന്റെ വെടിയുണ്ട പോലെയുളള അതിവേഗ കിക്ക് സ്‌കോട്‌ലന്‍ഡ് വലയില്‍ തറച്ചുകയറി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

പിന്നാലെ 77-ാം മിനിട്ടില്‍ ഇവാന്‍ പെരിസിച്ച് കൂടി ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ച പെരിസിച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. മോഡ്രിച്ചാണ് കോര്‍ണര്‍ കിക്കെടുത്തത്. ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാരുമായാണ് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക,

Top