വിശ്രമമുറികളില്‍ യൂണിഫോം, ഷൂ എന്നിവ സൂക്ഷിക്കരുത്; മാര്‍ഗനിര്‍ദ്ദേശവുമായി എറണാകുളം റേഞ്ച് ഡിഐജി

കൊച്ചി: എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി. വിശ്രമമുറികളില്‍ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്നാണ് റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിലുള്ളത്.

വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. മറിച്ച് വീട്ടില്‍ നിന്ന് തന്നെ യൂണിഫോം ധരിച്ച് എത്തണം. വിശ്രമമുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും റേഞ്ച് ഡി ഐജി പുട്ട വിമലാദിത്യയുടെ സര്‍ക്കുലറില്‍ പറയുന്നു. ഈ മാസം അവസാനത്തോടെ സര്‍ക്കുലര്‍ നടപ്പിലാക്കണം. അതേസമയം, നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് പൊലീസ് സേനയില്‍ നിന്നുയര്‍ന്നുവരുന്നത്. ഇതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാവുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥര്‍ക്കടക്കം യൂണിഫോം സൂക്ഷിക്കാന്‍ അനുവദിക്കാത്തത് പ്രായോഗികമല്ലെന്നാണ് വാദം.

മദ്യപിക്കുകയോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മറ്റൊരു ഉത്തരവ് പുറത്ത് വന്നിരുന്നു. മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു എഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥര്‍ ജോലിക്കെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാര്‍ക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഈ മാസം 23ന് എഡിജിപി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. മദ്യിപിച്ച് ജോലിക്കെത്തിയ ഉദ്യോഗസ്ഥരുടെ പരാക്രമങ്ങള്‍ അടുത്തിടെ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ജോലിക്കെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സര്‍ക്കുലര്‍. ഓരോ യൂണിറ്റ് മേധാവിയും ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയണം.

അവര്‍ക്ക് വേണ്ട ചികിത്സയോ മറ്റോ മല്‍കണം. യോഗങ്ങളില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. തിരുത്താനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കണം. ഓരോ യൂണിറ്റിലും സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതില്‍ ഉത്തരവാദികളായിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Top