പ്രതീക്ഷിച്ചതിലും ഭംഗിയായി കൃത്യം നടത്തി, ചെറു നഷ്ടം പോലും ഉണ്ടായില്ല; കമ്മീഷണറും കളക്ടറും

കൊച്ചി: വന്‍ വിജയകരമായി മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ സാധിച്ചെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസും സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയും പ്രതികരിച്ചു. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച 2 കെട്ടിടങ്ങളാണ് ഇന്ന് പൊളിച്ചത്.

കേരളത്തില്‍ ഇത്തരമൊരു നടപടി ആദ്യമായതിനാലും ജനവാസ കേന്ദ്രങ്ങളിലാണ് ഈ സാഹസിക എന്നതിനാലും അധികൃതര്‍ ഉള്‍പ്പടെ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ വിചാരിച്ചതിലും ഭംഗിയായി കൃത്യം നടത്താന്‍ കഴിഞ്ഞെന്നും നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.

‘എച്ച്2ഒ, ആല്‍ഫ വണ്‍ എന്നിവ തകര്‍ത്തപ്പോള്‍ കായലിനോ, സമീപത്തെ വീടുകള്‍ക്കോ, മറ്റ് നിര്‍മ്മിതികള്‍ക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആല്‍ഫ ടു തകര്‍ക്കുന്നതിന് മുന്‍പ് തന്നെ കായലിലേക്ക് അതിന്റെ ഒരു ഭാഗം വീഴ്ത്തുമെന്ന് അറിയിച്ചിരുന്നു. ചുറ്റുമുള്ള വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു ഇത്,’ കമ്മിഷണര്‍ പറഞ്ഞു.

‘കെട്ടിടം തകര്‍ക്കുമ്പോള്‍ മരങ്ങള്‍ക്കോ മറ്റ് വസ്തുക്കള്‍ക്കോ നാശം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ ചെറിയ നാശനഷ്ടം പോലും ഉണ്ടായില്ല. 15 മിനിറ്റോളം വൈകിയാണ് സ്‌ഫോടനം നടത്തിയത്. എയര്‍ ക്ലിയറന്‍സ് കിട്ടാന്‍ വൈകിയതാണ് കാരണം. അഞ്ചാം സൈറണ്‍ ദേശീയപാതയിലെ കുരുക്കഴിച്ച ശേഷം നല്‍കും. സമീപത്തെ ഇടറോഡുകള്‍ കൂടി തുറന്നുകൊടുത്ത ശേഷം ആറാമത്തെ സൈറണ്‍ മുഴക്കും. അപ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ വീടുകളിലേക്ക് പോകാം എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Top