പത്ത് രാജ്യങ്ങളിലെ അംബാസഡര്‍മാരെ തുര്‍ക്കിയില്‍ നിന്ന് പുറത്താക്കാന്‍ ഉര്‍ദുഗാന്‍

അങ്കാറ: പത്ത് രാജ്യങ്ങളോട് നിലപാട് കടുപ്പിച്ച്‌ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ഈ രാജ്യങ്ങളിലെ അംബാസഡര്‍മാരെ തുര്‍ക്കിയില്‍ നിന്ന് പുറത്താക്കാന്‍ പ്രസിഡന്റ് ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തുര്‍ക്കി ഭരണകൂടം ജയിലിലടച്ച വ്യക്തിക്ക് അനുകൂലമായി അംബാസഡര്‍മാര്‍ സംസാരിച്ചതാണ് ഉര്‍ദുഗാനെ പ്രകോപിപ്പിച്ചത്.

അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഉള്‍പ്പെടെയാണ് പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. നയതന്ത്ര തലത്തില്‍ വലിയ വിവാദത്തിനാണ് ഉര്‍ദുഗാന്‍ തുടക്കമിട്ടിരിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്റ്സ്, കാനഡ, ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്റ്, നോര്‍വെ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കെതിരെയാണ് നടപടി. ഇത്രയും രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കെതിരെ ഒരുമിച്ച്‌ നടപടിയെടുക്കുന്ന സംഭവം ആദ്യമായിട്ടാണ്. ഈ പ്രതിനിധികള്‍ തുര്‍ക്കിയില്‍ നില്‍ക്കാന്‍ യോഗ്യരല്ല എന്നാണ് ഉര്‍ദുഗാന്റെ നിലപാട്.

പ്രമുഖ വ്യവസായിയാണ് ഉസ്മാന്‍ കവാല. 2017 മുതല്‍ ഇദ്ദേഹം തുര്‍ക്കിയിലെ ജയിലിലാണ്. കോടതി കുറ്റക്കാരനെന്ന് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഉസ്മാന്‍ കവാലയെ മോചിപ്പിക്കണമെന്ന് പത്ത് രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതാണ് ഉര്‍ദുഗാന്റെ നടപടിക്ക് കാരണം. അംബാസഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രിക്ക് നിര്‍ദേശം നല്‍കിയെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

Top