ഇന്ത്യൻ കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ

ദില്ലി: സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ. മലയാളികൾ ഉൾപ്പടെ പതിനാറ് ഇന്ത്യക്കാരനാണ് കപ്പലിലുള്ളത്. കപ്പൽ കൈമാറുമെന്ന് അറിയിച്ച് എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇതിനിടെ സഹായം അഭ്യർത്ഥിച്ച് വീണ്ടും കപ്പൽ ജീവനക്കാർ വീഡിയോ പുറത്ത് വിട്ടു.

തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിന്റെ തൊട്ടടുത്ത് നൈജീരിയൻ നാവികസേന കപ്പൽ രണ്ട് ദിവസമായിട്ടുണ്ട്. ഏത് നിമിഷവും കപ്പൽ കസ്റ്റഡിയിൽ എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നതാണ് കപ്പലിലെ ജീവനക്കാരുടെ ആശങ്ക. ഇതിന് പിന്നാലെ എക്വറ്റോറിയൽ ഗിനി വൈസ് പ്രസിന്റ് ടെഡി ൻഗ്വേമ കപ്പൽ കൈമാറുമെന്ന് ട്വീറ്റും ചെയ്തു. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയിൽ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്.

അതേസമയം, ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് സിപിഎം കോണ്ഗ്രസ് എംപിമാർ വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. കെ സി വേണുഗോപാൽ, വി ശിവദാസൻ, എഎ റഹീം എന്നിവരാണ് മോചനത്തിനായി ഇടപെടൽ നടത്തിയത്. വിഷയത്തിൽ നൈജീരിയയുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് വിദേശകാരമന്ത്രാലയത്തിന്റെ പ്രതികരണം. അടുത്ത ആഴ്ചയോടെ കപ്പൽ ജീവനക്കാർ എക്വറ്റോറിയൽ ഗിനിയയുടെ തടവിൽ ആയിട്ട് മൂന്ന് മാസം പിന്നിടും. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.

Top