പിഎഫ് പിന്‍വലിക്കാന്‍ നല്‍കിയത് 1.37 ലക്ഷം അപേക്ഷകള്‍; തീര്‍പ്പാക്കിയത് പത്തുദിവസം കൊണ്ട്

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി സമര്‍പ്പിച്ച 1.37 ലക്ഷം അപേക്ഷ പത്തു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 279.65 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. കൊവിഡ് പോരാട്ടത്തില്‍ അംഗങ്ങളെ സഹായിക്കുന്നതിനായി ഇപിഎഫ് പദ്ധതി ഭേദഗതി ചെയ്താണ് തുക അനുവദിച്ചിരിക്കുന്നത്. ഇവയുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു.

കെവൈസി നിബന്ധനകള്‍ പൂര്‍ത്തീകരിച്ച എല്ലാ അപേക്ഷകള്‍ക്കും 72 മണിക്കൂറിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന വിധമാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കായി പിഎഫ് തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും കൊവിഡ് ആവശ്യത്തിന് കീഴില്‍ അപേക്ഷിക്കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

ഇവരുടെ കെവൈസി നില അനുസരിച്ച് അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വീകരിക്കും. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായാണ് കൊവിഡ് പ്രതിരോധത്തിനായി പ്രോവിഡന്റ് നിധിയില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇതിനായി ഇപിഎഫ് പദ്ധതിയില്‍ 68 എല്‍(3) എന്ന ഖണ്ഡിക ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അടിയന്തര വിജ്ഞാപനം മാര്‍ച്ച് 28നു പുറത്തിറക്കി.

അംഗത്തിന്റെ മൂന്നുമാസത്തെ അടിസ്ഥാന വേതനവും ക്ഷാമബത്തയും ചേര്‍ന്ന തുക അല്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ടിലെ 75 ശതമാനം തുക എന്നിവയില്‍ ഏതാണോ കുറവ് അതാകും പിന്‍വലിക്കാന്‍ സാധിക്കുക. അപേക്ഷകരുടെ എണ്ണത്തിലുണ്ടാവാനിടയുള്ള വര്‍ധന മുന്നില്‍കണ്ട് ഈ ആവശ്യങ്ങള്‍ക്കായി പുതിയ സോഫ്റ്റ്വെയര്‍ ഇപിഎഫ്ഒ വികസിപ്പിച്ചു. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രസീത് നല്‍കുന്ന സംവിധാനം 24 മണിക്കൂറിനുള്ളിലും ലഭ്യമാക്കി.

Top