തെറ്റുപറ്റാത്തവരായി ആരുണ്ട്?’; പി ശശിയുടെ നിയമനത്തിൽ ഭിന്നതയില്ല: ഇ പി ജയരാജൻ

jayarajannew

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തിൽ പാർട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാർട്ടിയിൽ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തർക്കുമുള്ള അഭിപ്രായങ്ങൾ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്‌ഠേനയാണെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താൽ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാർട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും ശരിയായ പാതയിലേക്ക് നയിക്കാനുള്ളതാണ് പാർട്ടിയിലെ അച്ചടക്കനടപടി. ഒരിക്കൽ പുറത്താക്കിയെന്ന് കരുതി അയാൾക്ക് ആജീവനാന്തം പുറത്ത് നിൽക്കാനാകില്ല. ചില തെറ്റുകളൊക്കെ ആർക്കും സംഭവിക്കാം. അത് തിരുത്തി ശരിയായി മുന്നോട്ടുവരുന്ന അനുഭവമാണുള്ളത്. എൽഡിഎഫ് കൺവീനർ നിലപാട് വ്യക്തമാക്കി.

ഇന്നലെയാണ് പി ശശിയുടെ നിയമനത്തിൽ എതിർപ്പ് പ്രകടമാക്കി പി ജയരാജൻ രംഗത്തെത്തിയത്. എന്നാൽ എതിർപ്പുണ്ടായിരുന്നെങ്കിൽ നേരത്തെ അറിയിക്കണമെന്ന് പാർട്ടി പി ജയരാജന് മറുപടി നൽകി. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ വരുമ്പോഴല്ലേ ചർച്ച ചെയ്യാൻ കഴിയൂ എന്ന് ജയരാജൻ ചോദിച്ചു.പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്നും ചെയ്ത തെറ്റ് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും പി ജയരാജൻ പറഞ്ഞു. ചുമതല വിഭജനത്തിൽ സന്തുലനം പാലിച്ചില്ലെന്നും ജയരാജൻ വിമർശിച്ചു.

മുൻപ് ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെ പാർട്ടിയിൽ നിന്ന് നീക്കേണ്ട സാഹചര്യത്തിലെ പരാതിയടക്കം ഓർമിപ്പിച്ചുകൊണ്ടാണ് പി ജയരാജന്റെ വാക്കുകൾ. പി ശശിയുടെ നിയമനത്തിൽ ഒരു തവണ കൂടി ആലോചിക്കണമെന്ന നിലപാടെടുത്തപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ. എതിർപ്പ് നേരത്തെ അറിയിക്കണമായിരുന്നെന്നും നിയമനം ചർച്ച ചെയ്യുമ്പോഴല്ല എതിർപ്പ് പറയേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

Top