ആർഎസ്എസ് അജണ്ടയാണ് ചിന്തൻ ശിബിരമെന്ന് ഇ പി ജയരാജൻ

കൊച്ചി: ആർഎസ്എസ് അജണ്ടയാണ് ചിന്തൻ ശിബിരമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽഡിഎഫിൽ നിന്നുള്ള ആളുകൾ കോൺഗ്രസിലേക്ക് പോകുമെന്നത് കെ സുധാകരന്റെ സ്വപ്നം മാത്രമാണ്. കോൺഗ്രസ് വിട്ട് ആര് ഇടതുമുന്നണിയിലേക്ക് വന്നാലും സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ല. എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. അവര്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

അതേസമയം ഇ പി ജയരാജനെതിരായ വധശ്രമകേസിൽ മൊഴി നൽകാൻ വലിയ തുറ പൊലീസിൽ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകാൻ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്.

 

Top