എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജന്‍. കേരളത്തിന്റെ വളരെ കാലത്തെ ആഗ്രഹമാണ് വിഴിഞ്ഞം പദ്ധതി. നാളെ വിഴിഞ്ഞം പദ്ധതി കേരളത്തിന് സമര്‍പ്പിക്കുമ്പോള്‍ ആരും മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും വിഴിഞ്ഞം കേരളത്തിന്റെ സ്വത്താണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് ഇന്നും നാളെയുമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ജാഥകളും,പൊതുസമ്മേളനങ്ങളും നടത്തും. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് എന്ന ആവശ്യം പേരിടുന്ന ഘട്ടത്തില്‍ ആലോചിക്കേണ്ടതാണെന്നും ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പദ്ധതി ആരംഭിച്ചിട്ടു വര്‍ഷങ്ങളായി.ഇടതു സര്‍ക്കാര്‍ പദ്ധതിയുടെ വേഗത കൂട്ടിയെന്നും കേരളത്തിന്റെ വളര്‍ച്ചയിലാണ് സര്‍ക്കാരിന് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനകീയ സദസ് പരിപാടിക്ക് എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പരിപാടിയാണെന്നും ആരും രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജനങ്ങളുടെ പൊതു പ്രശ്ന പരിഹാരമാണ് ലക്ഷ്യമെന്നും വിവാദങ്ങള്‍ക്ക് പോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐഎം വിഴിഞ്ഞം പദ്ധതിക്കു എതിരായിരുന്നില്ല. പ്രതിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് മത്സ്യതൊഴിലാളികളുടെ സംരക്ഷണത്തിനാണ്. ഒരിക്കലും ഇടതുപക്ഷം ഒരു വികസന പദ്ധതിക്കും എതിരായിരുന്നില്ല.അന്ന് പ്രതിഷേധിച്ചതിന്റെ ഗുണം മത്സ്യ തൊഴിലാളികള്‍ക്ക് ഉണ്ടായി.അനാവശ്യ പ്രസ്താവനകള്‍ നടത്തി പദ്ധതിയുടെ തിളക്കം കെടുത്തരുത്. രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ ദുര്‍ലക്ഷണമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Top