പി വി സത്യനാഥിന്റെ കൊലപാതകം; ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് ഇപി ജയരാജന്‍

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥിന്റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് സിപിഎം നേതാക്കള്‍. ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാര്‍ട്ടി സെക്രട്ടറിയെയാണ് നഷ്ടമായത്. പ്രതിയായ അഭിലാഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ്. ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

കൊലപാതകം നടത്തിയ ആള്‍ക്ക് ആറ് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധമില്ല. സി പി എം വിരുദ്ധ മനോഭാവമുള്ള ആളാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. കൊയിലാണ്ടി പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ചെറിയ വിരോധം ഉണ്ടെങ്കില്‍ പോലും കൊലപാതകം നടത്തും. സത്യനാഥ് സ്‌നേഹത്തോടെ വളര്‍ത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കെ എം ഷാജിക്ക് നിലവാരമില്ലെന്നും മരിച്ച ആളെ കോടതി ശിക്ഷിച്ചുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. കോടതി തൂക്കി കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം. ഷാജി പൊതു പ്രവര്‍ത്തന രംഗത്തുള്ളത് തന്നെ ചിന്തിക്കേണ്ടത്. അതിന് സി പി എമ്മിന് മുകളില്‍ കയറണ്ട ഷാജിയ്ക്ക് മുസ്ലീം ലീഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Top