പാര്‍ട്ടിക്കോ ശൈലജയ്‌ക്കോ ഇതേക്കുറിച്ച് അറിയില്ല; ആത്മകഥ വിവാദത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍ക്കാരിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന നടപടിയാണിത്. ഇത് ചെയ്തത് എന്ന് സര്‍വകലാശാല പരിശോധിക്കണം. ഒരു സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ല. പാര്‍ട്ടിക്കോ കെ കെ ശൈലജയ്‌ക്കോ ഇതേക്കുറിച്ച് അറിയില്ലെന്നും ഇ പി വ്യക്തമാക്കി. സര്‍ക്കാരിനെയും യൂണിവേഴ്‌സിറ്റിയും പരിഹാസപ്പെടുത്താന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ ഒന്നാം സെമസ്റ്ററിലെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. സി കെ ജാനു, ബി ആര്‍ അംബേദ്ക്കര്‍ എന്നിവരുടെ ആത്മകഥകളും പാഠഭാഗത്തിലുണ്ട്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാല്‍ അഡ്‌ഹോക്ക് കമ്മിറ്റിയാണ് സിലബസ് രൂപീകരിച്ചത്. സിലബസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിഷേധവുമായി രംഗത്തെത്തി.

സിലബസ് രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നായിരുന്നു കെപിസിടിഎയുടെ ആരോപണം. അതേസമയം, ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നായിരുന്നു കരിക്കുലം കമ്മിറ്റിയുടെ വിശദീകരണം. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നും പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കരിക്കുലം കമ്മിറ്റി കണ്‍വീനര്‍ പ്രതികരിച്ചു.

Top