എന്തോ ധരിച്ചു നടക്കുന്ന ചിലർ എന്തൊക്കെയോ വിളിച്ചു പറയുന്നു; ഇ പി ജയരാജൻ

കൊച്ചി: ഇടതു സ്ഥാനാർത്ഥിയെ സഭാസ്ഥാപനത്തിൽ വെച്ച് അവതരിപ്പിച്ചത് ശരിയായില്ലെന്ന വിമർശനത്തിന് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആശുപത്രിയിൽ മാധ്യമങ്ങൾ കാണാനെത്തിയതുകൊണ്ടാണ് ഡോ. ജോ ജോസഫ് അവിടെ വാർത്താ സമ്മേളനം നടത്തിയത്. സാധാരണ സിപിഎമ്മുകാർ താമസിക്കുന്ന സ്ഥലത്തോ പ്രസ് ക്ലബുകളിലോ ആണ് വാർത്താസമ്മേളനം നടത്താറുള്ളത്.

ഇടതു സ്ഥാനാർത്ഥി പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ധനാണ്. എൽഡിഎഫ് ഡോക്ടറെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ, അദ്ദേഹം ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സ്ഥാനാർത്ഥിയായ വിവരം അറിയിക്കാനായി ഇടതുമുന്നണി നേതാക്കൾ ആശുപത്രിയിലേക്ക് പോയി. അദ്ദേഹത്തെ കണ്ടു വിവരം അറിയിച്ചു. രോഗിയായ ആളാണ് സ്ഥാനാർത്ഥിയെങ്കിലും അവിടെ പോകില്ലേ എന്ന് ജയരാജൻ ചോദിച്ചു.

രാഷ്ട്രീയം പറയാനില്ലാത്തവരും, എന്തോ ധരിച്ചു നടക്കുന്ന ചില കൂട്ടരും അവർക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു നടക്കുന്നുവെന്ന് കരുതിയാൽ മതിയെന്ന് ഫാദർ പോൾ തേലക്കാട്ട് അടക്കമുള്ള വൈദികരുടെ വിമർശനങ്ങൾക്ക് മറുപടിയായി ഇ പി ജയരാജൻ പറഞ്ഞു. സിപിഎം സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ബാഹ്യസമ്മർദ്ദത്തെത്തുടർന്നാണെന്ന കോൺഗ്രസിന്റെ ആരോപണവും ഇ പി ജയരാജൻ തള്ളി. സിപിഎം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് ഇടപെടുന്നത് എന്തുകൊണ്ടാണെന്ന് ജയരാജൻ ചോദിച്ചു.

ചിലപ്പോൾ യുഡിഎഫിന് അവരുടെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് സമ്മർദ്ദങ്ങളുണ്ടായിട്ടുണ്ടാകും. അത് സങ്കീർണമായ പ്രശ്‌നത്തിൽ അവരെ കൊണ്ടുചെന്ന് എത്തിച്ചിട്ടുണ്ടാകും. അത് അവരുടെ കാര്യമാണ്. സിപിഎമ്മിനും എൽഡിഎഫിനും സ്ഥാനാർത്ഥി നിർണയത്തിന് ഒരു കീഴ് വഴക്കമുണ്ട്. ഞങ്ങളുടെ ഒരു പാർട്ടി മെമ്പറെപ്പോലും സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലേ. അതിനും കോൺഗ്രസുകാരോടും വിഡി സതീശനോടും പോയി ചോദിക്കണോയെന്ന് ജയരാജൻ പറഞ്ഞു.

ഡോക്ടറെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതോടെ യുഡിഎഫ് വല്ലാത്ത ഭയപ്പാടിലും അങ്കലാപ്പിലുമാണ്. അവർ ഞെട്ടിപ്പോയി. ആ ഞെട്ടലിൽ നിന്നും മുക്തി നേടാനായി അടിസ്ഥാന രഹിതമായ എന്തെല്ലാമോ വിളിച്ചു പറയുകയാണ്. അതിനൊന്നും മറുപടി അർഹിക്കുന്നില്ലെന്ന് ജയരാജൻ പറഞ്ഞു.

Top