നെതന്യാഹു ഇന്ത്യയില്‍; മോദിയെത്തിയത് പ്രോട്ടോക്കോള്‍ തെറ്റിച്ച്

benjamin-netanyahu

ഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രോട്ടോകോള്‍ തെറ്റിച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ ഭാര്യ സാറയേയും സ്വീകരിച്ചത്.

സാധാരണയായി മറ്റുരാജ്യത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കാറില്ല. മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിക്കുക പതിവ്. ഇതിനു ശേഷം രാഷ്ട്രപതി ഭവനില്‍ വച്ചാകും പ്രധാനമന്ത്രി ഔദ്യോഗിക സ്വീകരിക്കുക. എന്നാല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു.

നാളെ രാഷ്ട്രപതി ഭവനില്‍ വച്ച് നെതന്യാഹുവിന് സ്വീകരണം നല്‍കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രതിരോധനയതന്ത്ര മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ആറുമാസത്തിനു ശേഷമാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം 1992 ല്‍ പുനഃസ്ഥാപിച്ചതിനു ശേഷം .ഇന്ത്യാ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു.

15 വര്‍ഷത്തിനു ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനത്തിനായെത്തുന്നത്. 2003-ലാണ് മുമ്പ് അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണാണ് ഇന്ത്യ സന്ദര്‍ശിച്ചത്. 130 അംഗ പ്രതിനിധി സംഘവും നെതന്യാഹുവിനൊപ്പം എത്തിയിട്ടുണ്ട്.

നേരത്തെ, ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ പ്രോട്ടോകോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ അവീവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ നേരിട്ടെത്തിയിരുന്നു. ഇന്ത്യയുടെ ദേശീയഗാനം മുഴക്കിയാണ് ഇസ്രയേല്‍ നരേന്ദ്രമോദിയെ സ്വീകരിച്ചത്.

”ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താങ്കള്‍. ഒരു യഥാര്‍ഥ സുഹൃത്ത്. ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു” മോദിക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ടായിരുന്നു നെതന്യാഹു മോദിയെ സ്വീകരിച്ചിരുന്നത്.

Top