ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന വിജയം. എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ലിവര്‍പൂള്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കു ചെല്‍സിയെ പരാജയപ്പെടുത്തുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. 23-ാം മിനിറ്റില്‍ നബി കെയ്റ്റയിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും(38) ജോര്‍ജിനിയോയും(43) കൂടെ വലകുലുക്കിയതോടെ ലിവര്‍പൂള്‍ മൂന്നു ഗോളിന് മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒലിവര്‍ ജെറാഡിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കിയതോടെ സ്‌കോര്‍ 3-1 ആയി.

രണ്ടാം പകുതിയിലും ആന്‍ഫീല്‍ഡില്‍ ഗോള്‍ ഒഴുകി. 55-ാം മിനിറ്റിലെ ഫിര്‍മീനോ ഗോള്‍ ലിവര്‍പൂളിനെ 4-1ന് മുന്നില്‍ എത്തിച്ചു. 61-ാം മിനിറ്റില്‍ ടമ്മി എബ്രാഹാമിലൂടെയും 73-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിക്കിലൂടെയും ചെല്‍സി തിരിച്ചടിച്ചതോടെ മത്സരം കടുത്തതായി. എന്നാല്‍ 84-ാം മിനിറ്റില്‍ ഒക്‌സ്ലാഡേ ഷെമ്ബര്‍ലിയാന്‍ ഗോള്‍ നേടിയതോടെ വിജയം ലിവര്‍പൂളിനൊപ്പം നിന്നു.

ജയത്തോടെ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് 1992-93ല്‍ പ്രീമിയര്‍ ലീഗ് ആക്കിമാറ്റിയശേഷം ലിവര്‍പൂളിന്റെ ആദ്യ കിരീടമാണ്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് 18 തവണ സ്വന്തമാക്കിയ ലിവര്‍പൂളിന് ഇതോടെ കിരീടം നേട്ടം 19 ആയി. 20 തവണ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഒന്നാമത്.

Top