ഇംഗ്ലീഷ് പ്രീമിയർ ലീഗ്; തുച്ചലും കോന്റേയും തമ്മിൽ ഉന്തും തള്ളും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി- ടോട്ടന്‍ഹാം മത്സരത്തിന് പരിശീലകര്‍ തമ്മില്‍ കയ്യാങ്കളി. ടോട്ടന്‍ഹാം കോച്ച് അന്റോണിയോ കോന്റേ, ചെല്‍സി കോച്ച് തോമസ് തുച്ചല്‍ എന്നിവര്‍ നേര്‍ക്കുന്നേര്‍ വന്നു. പിന്നാലെ കടുത്ത വാക്കുതര്‍ക്കം. താരങ്ങളും മറ്റു കോച്ചിംഗ് സ്റ്റാഫും ഇടപ്പെട്ടതോടെയാണ് രംഗം ശാന്തമായത്. ഇരുവര്‍ക്കും റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തിരുന്നു.

മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടി. 19-ാം മിനിറ്റില്‍ കലിഡൗ കൗലിബാലിയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ 68-ാം മിനിറ്റില്‍ ഹോബെര്‍ഗ് ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. 77-ാം മിനിറ്റില്‍ റീസെ ജയിംസ് ഒരിക്കല്‍കൂടി ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഹാരി കെയ്ന്‍ ടീമിന് വിലപ്പെട്ട സമനില സമ്മാനിച്ചു.

ഗോളുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളാണ് തര്‍ക്കത്തില്‍ അവസാനിച്ചത്. ചെല്‍സി മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇനിയും റഫറി ആന്റണി ടെയ്‌ലര്‍ വരേണ്ടതില്ലെന്ന് തുച്ചല്‍ മത്സരശേഷം പ്രതികരിച്ചു. ഗോള്‍ അനുവദിക്കരുതെന്നായിരുന്നു ചെല്‍സി താരങ്ങളുടെ ആവശ്യം. ടോട്ടന്‍ഹാം താരം റോഡ്രിഗോ ബെന്റന്‍കര്‍, കെയ് ഹാവെര്‍ട്‌സിനെ ഫൗള്‍ ചെയ്തിരുന്നുവെന്നും റിച്ചാര്‍ലിസണ്‍ ഓഫ്‌സൈഡായിരുന്നുവെന്നും ചെല്‍സി താരങ്ങള്‍ വാദിച്ചു.

ടോട്ടന്‍ഹാം ആദ്യഗോള്‍ മടങ്ങിയപ്പോഴും ഇരുവരും രോഷത്തോടെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. അവസാന വിസിലിന് ശേഷം കൈ കൊടുത്ത് പിരിയാന്‍ സമയത്തും തര്‍ക്കം തുടര്‍ന്നു. ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി.

വീഡിയോ കാണാം

Top