റെക്കോര്‍ഡ് വിജയം നേടി ഇംഗ്ലണ്ട് ; പരമ്പര സമനിലയിൽ

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം. ടെസ്റ്റ് പരമ്പര സമനിലയിലായി. ഇതോടെ 15 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യക്ക് നഷ്ടമായത്. ടെസ്റ്റ് ചരിത്രത്തിലെ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി നേടിയാണ് ഇംഗ്ലണ്ട് വിജയം. 378 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 109-3 എന്ന നിലയിലായിരുന്നു. 107-0ല്‍ നിന്നാണ് മൂന്ന് വിക്കറ്റുകൾ തുടരെ നഷ്ടമായത്. ജോ റൂട്ട്- ജോണി ബെയര്‍സ്റ്റോ സഖ്യമാണ് ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജലക്ഷ്യമാണിത്. 2019ല്‍ ഓസ്ട്രേലിയക്കെതിരെ ലീഡ്സില്‍ 359 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. 1928-29ല്‍ ഓസ്ട്രേലിയക്കെതിരെ 332 റണ്‍സ്, 2000ല്‍ ഓസ്ട്രേലിയക്കെതിരെ 315 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച നാലാം ഇന്നിംഗ്സ് ചേസിംഗ്.

ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഏതെങ്കിലും ഒരു ടീം നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്. 1977ല്‍ പെര്‍ത്തില്‍ ഓസ്ട്രേലിയ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. 1987ല്‍ ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസ് 276 റണ്‍സും ഈ വര്‍ഷം ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക 240 റണ്‍സും ഇന്ത്യക്കെതിരെ പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിനുശേഷം ഇന്ത്യ തോല്‍ക്കുന്നതും ഇതാദ്യമാണ്. 2015ല്‍ ഗോളില്‍ ശ്രീലങ്കക്കെിരെ 192 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷം ഇന്ത്യ തോറ്റിരുന്നു. ഇപ്പോള്‍ 132 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ തോറ്റു.

Top