ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരത്തിലും പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

കേപ്ടൗണ്‍: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റിന് തുരത്തിയാണ് ഇംഗ്ലണ്ട് ഈ നേട്ടം കൈപ്പിടിയിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തപ്പോള്‍ ഒരു പന്ത് ശേഷിക്കെയാണ് ഇംഗ്ലണ്ട് ഈ ലക്ഷ്യം മറികടന്നത്. ഇംഗ്ലണ്ട് 19.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചിരുന്നത്. മൂന്നാമത്തെ മത്സരം ചൊവ്വാഴ്ച നടക്കും.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 30 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് ഉയര്‍ന്ന സ്‌കോറര്‍. തെംബ ബവുമ (13), റീസ ഹെന്റിക്സ് (16), ഡു പ്ലസിസ് (11), വാന്‍ ഡര്‍ ഡസ്സന്‍ (25), ജോര്‍ജ് ലിന്‍ഡെ (29) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മറ്റു ബാറ്റ്സ്മാന്മാര്‍. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് രണ്ട് വീക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫഫ്ര ആര്‍ച്ചര്‍, ടോം കറന്‍, ക്രിസ് ജോര്‍ദന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. താരതമ്യേന ചെറിയ സ്‌കോറിന് ജയിച്ചു കയറിയെങ്കിലും ഇംഗ്ലണ്ടിന് മികച്ച പ്രകടനം നടത്താനായില്ല. 40 പന്തില്‍ 55 റണ്‍സെടുത്ത ഡേവിഡ് മലാനാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലായെങ്കിലും ക്രിസ് ജോര്‍ദ്ദാനെ കൂട്ടുപിടിച്ച് മോര്‍ഗന്‍ ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു.

Top