മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് ; ന്യൂസിലന്‍ഡിനെതിരായ പരമ്പര വൈറ്റ്‌വാഷിലേക്ക്

ലീഡ്‌സ്: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷ് ചെയ്യാനൊരുങ്ങി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം. അവസാന ടെസ്റ്റില്‍ അവസാന ദിവസം എട്ട് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 113 റണ്‍സ് മാത്രം. ഇംഗ്ലീഷ് ബൗളർ ജാക്ക് ലീച്ച് രണ്ട്‌ ഇന്നിംഗ്‌സിലും 5 വിക്കറ്റ് നേട്ടം കൈവരിച്ചു.

296 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്. 55 റൺസുമായി ജോ റൂട്ടും 81 റൺസുമായി ഒല്ലി പോപുമാണ് ക്രീസില്‍. നേരത്തെ ന്യൂസീലൻഡിന്റെ രണ്ടാം ഇന്നിംഗ്‌സ് 326ന് അവസാനിച്ചിരുന്നു.

പോപ്- റൂട്ട് സഖ്യം ഇതുവരെ 132 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഒരു ദിവസം ശേഷിക്കെ ഇംഗ്ലണ്ട് അനായാസം വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഇതും ജയിച്ചാല്‍ ആതിഥേയര്‍ക്ക് പരമ്പര തൂത്തുവാരാം.

ടോം ബ്ലണ്ടല്‍ (88), ടോം ലാഥം (76), ഡാരില്‍ മിച്ചല്‍ (56), കെയ്ന്‍ വില്യംസണ്‍ (48) എന്നിവരുടെ ഇന്നിംഗ്‌സാണ് ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിംഗ്‌സില്‍ ബേധപ്പെട്ട സ്‌കോര്‍ നേടാനായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മാറ്റി പോട്ട്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 31 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

ന്യൂസീലൻഡ് നേടിയ 329 റൺസിനെതിരെ ഇംഗ്ലണ്ട് 360 റണ്‍സ് നേടി. 162 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. 97 റണ്‍സെടുത്ത ജാമി ഓവര്‍ടോണും ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡ് 42 റണ്‍സ് നേടി. ന്യൂസീലൻഡിന് വേണ്ടി ട്രന്റ് ബോള്‍ട്ട് നാലും ടിം സൗത്തി മൂന്ന് വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സിൽ 109 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കിവീസിനെ 300 കടത്തിയത്. 55 റൺസെടുത്ത ടോം ബ്ലണ്ടലും തിളങ്ങി. ജാക്ക് ലീച്ച് ആദ്യ ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് വീഴ്ത്തി. ബ്രോഡിന് മൂന്ന് വിക്കറ്റുണ്ടായിരുന്നു.

Top