ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് വിജയം. 57 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 243 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജാക്ക് ലീച്ച്, നാല് വിക്കറ്റ് നേടിയ മൊയീന്‍ അലി എന്നിവരാണ് ലങ്കയുടെ നടുവൊടിച്ചത്. 88 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലായിരുന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ പരമ്പരയില്‍ ഒപ്പമെത്താന്‍ ലങ്കയ്ക്ക് വേണ്ടിയത് 75 റണ്‍സാണ്. എന്നാല്‍ 18 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി.

വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്കയ്ക്ക് തുടക്കം പിഴച്ചു. കരുണരത്‌നെ അര്‍ധസെഞ്ചുറി(57) നേടിയെങ്കിലും സില്‍വ(4), ഡിസില്‍വ(1), മെന്‍ഡിസ്(1) എന്നിവര്‍ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങിയതോടെ ലങ്ക എളുപ്പം തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും എയ്ഞ്ചലോ മാത്യൂസിന്റെ(88) ചെറുത്തുനില്‍പ്പ് ലങ്കക്ക് പ്രതീക്ഷ നല്‍കി. 20 പന്തുകളില്‍ മാത്യൂസിന്റേയും ദില്‍റുവാന്‍ പേരേരയുടെയും വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ലങ്ക പതറി.

Top