ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍; വിജയം 119 റണ്‍സിന്

ഡര്‍ഹാം: ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ കടന്നു. 119 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണ് നേടിയത്. ജോണി ബെയര്‍സ്റ്റോയുടെ (106) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിനായി ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജയിംസ് നീഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ തകര്‍ന്നു. 45 ഓവറില്‍ 186 റണ്‍സ് എടുക്കാനേ അവര്‍ക്കായുള്ളു. 65 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 57 റണ്‍സ് നേടിയ ടോം ലാതത്തിനു മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്. നായകന്‍ കെയ്ന്‍ വില്യംസണ്‍(27), റോസ് ടെയ്ലര്‍(28), ജയിംസ് നീഷാം(19), മിച്ചല്‍ സാന്റ്നര്‍(12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി.

തോല്‍വിയോടെ കിവീസിന്റെ സെമി സാധ്യത തുലാസിലായി. നാളെ നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ കൂറ്റന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ റണ്‍റേറ്റില്‍ ന്യൂസിലന്‍ഡ് പുറത്തുപോകും.

Top