ആദ്യ ടി20യില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തോല്‍വി

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ പാകിസ്ഥാന് 31 റണ്‍സിന്റെ ജയം. ഇംഗ്ലണ്ടിനായി 43 പന്തില്‍ 103 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റന്റെ അതിവേഗ സെഞ്ചുറി പാഴായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ന് മുന്നിലെത്തി.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറില്‍ 201 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റണ്‍ പുറത്തായതാണ് ഇംഗ്ലണ്ടിന് അവസാന നിമിഷം തിരിച്ചടിയായത്. ലിയാം ലിവിങ്സ്റ്റണ്‍ 43 പന്തില്‍ 103 റണ്‍സെടുത്തു. ആറ് ഫോറും ഒന്‍പത് സിക്‌സും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ജേസന്‍ റോയ് 13 പന്തില്‍ 32 റണ്‍സ് നേടി. നായകന്‍ ഓയിന്‍ മോര്‍ഗന്‍ 16 റണ്‍സില്‍ പുറത്തായി. ഷഹീന്‍ അഫ്രീദിയും ഷദബ് ഖാനും പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, നായകന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ബാറ്റിങ് മികവിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. ബാബര്‍ അസം 49 പന്തില്‍ 85 ഉം റിസ്വാന്‍ 41 പന്തില്‍ 63 റണ്‍സുമെടുത്തു. ഫഖര്‍ സമാനും മുഹമ്മദ് ഹഫീസും അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതും പാകിസ്ഥാന് നേട്ടമായി. ഫഖര്‍ സമന്‍ എട്ട് പന്തില്‍ 26ഉം മുഹമ്മദ് ഹഫീസ് 10 പന്തില്‍ 24 റണ്‍സുമെടുത്തു.

 

Top