ഇംഗ്ലണ്ട് വീണു, സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്

ദോഹ: യൂറോപ്യന്‍ ഫുട്ബോളിന്റെ ചടുല താളത്താല്‍ ഖത്തര്‍ ലോകകപ്പിനെ ത്രസിപ്പിച്ച പോരാട്ടത്തില്‍ ഇംഗ്ലീഷ് വമ്പിനെ തളച്ച് ഫ്രാന്‍സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങളെ ഫ്രഞ്ച് പട ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചു. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.

കടലാസിലെ കരുത്ത് കളത്തിലും പുറത്തെടുത്ത് കൊണ്ടാണ് രണ്ട് ടീമുകളും തുടങ്ങിയത്. ഇരുവശത്തേക്കും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായതോടെ തുടക്കത്തില്‍ തന്നെ കളി ടോപ്പ് ഗിയറിലേക്ക് കയറി. ആദ്യ ഗോള്‍ അതിവേഗം നേടി മാനസികാധിപത്യം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഇരു യൂറോപ്യന്‍ വമ്പന്മാരും. 17-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഗോളടി മികവ് ഇംഗ്ലണ്ട് ശരിക്കും മനസിലാക്കി. പന്ത് വീണ്ടെടുത്ത് പാഞ്ഞു കയറി പ്രതിരോധത്തിലെ കരുത്തന്‍ ഉപമെക്കാനോ ആണ് എല്ലാം തുടങ്ങി വച്ചത്. അവസാനം ഗ്രീസ്മാന്‍ ചൗമെനിയിലേക്ക് പാസ് നല്‍കുമ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് അപകടമൊന്നും തോന്നിയില്ല. പക്ഷേ, റയല്‍ മാഡ്രിഡ് താരം 25 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട സൗത്ത്ഗേറ്റ് ഒരുക്കിയ പ്രതിരോധ പൂട്ടിനെയും ഗോള്‍ കീപ്പറെയും കടന്ന വലയിലേക്ക് തുളഞ്ഞു കയറി. ഗോള്‍ കീപ്പര്‍ അടക്കം പത്ത് ഇംഗ്ലീഷ് താരങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് ചൗമെനി പോഗ്ബെയെ അനുസ്മരിക്കും വിധം അസാധ്യമായ ഗോള്‍ കുറിച്ചത്.

ഒരു ഗോള്‍ വഴങ്ങിയെങ്കിലും ഇംഗ്ലീഷ് സംഘം പതിയെ കളം പിടിച്ചു. രണ്ടും കല്‍പ്പിച്ച് കളിക്കാനുള്ള സകല നിര്‍ദേശങ്ങളും നല്‍കിയാണ് രണ്ടാം പാതിക്കായി സൗത്ത്ഗേറ്റ് ടീമിനെ പറഞ്ഞുവിട്ടത്. കൈമെയ് മറന്ന് പോരാടിയ ഇംഗ്ലണ്ടിന് ചിരിക്കാന്‍ അങ്ങനെ 52-ാം മിനിറ്റില്‍ അവസരമെത്തി. വെട്ടിയൊഴിഞ്ഞ് കയറിയ ബുക്കായോ സാക്കയെ പ്രതിരോധിച്ചതില്‍ ചൗമെനിക്ക് പിഴച്ചതോടെ ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. ഹാരി കെയ്ന്‍ന്റെ ബുള്ളറ്റിന് മുന്നില്‍ ലോറിസിന് മറുപടിയുണ്ടായിരുന്നില്ല. ഇംഗ്ലീഷ് ആക്രമണങ്ങളെ ഇത്രയും നേരം പ്രതിരോധിക്കാന്‍ നോക്കിയ ഫ്രാന്‍സിന് ഇതോടെ അപകടം മണത്തു.

തന്ത്രം മാറ്റിയ ദിദിയര്‍ ഫ്രാൻസ് ഇംഗ്ലീഷ് പാളത്തിയിലേക്ക് മാര്‍ച്ചിംഗ് തുടങ്ങി. മറുവശത്ത് സാക്കയുടെ ഓരോ നീക്കങ്ങളും ഫ്രഞ്ച് പ്രതിരോധത്തിന് തീരാ തലവേദന സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ലോക ചാമ്പ്യന്മാരെ വട്ടം കറക്കി ഇംഗ്ലണ്ട് തന്നെയാണ് കളത്തില്‍ മേധാവിത്വം പുലര്‍ത്തിയത്. ഇതിനിടെ ഫ്രാന്‍സും വെറുതെയിരുന്നില്ല. ആന്റോയിന്‍ ഗ്രിസ്മാന്‍ മനോഹരമായി തൊടുത്ത ക്രോസില്‍ ജിറൂദ് പറന്നുയര്‍ന്ന് ഹെഡ് ചെയ്തപ്പോള്‍ മഗ്വെയറിന് തടയാനായില്ല, പിക്ഫോര്‍ഡിനെയും കടന്ന് പന്ത് വലയിലെത്തി. 82-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ടിന് സമനില പിടിക്കാന്‍ അവസരം ഒരുങ്ങി. മേസന്‍ മൗണ്ടിനെ ബോക്സിനുള്ളില്‍ ഒരു ആവശ്യവുമില്ലാതെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലീഷ് സംഘത്തിന് തുണയായത്. നിര്‍ണായക സമയത്ത് ലഭിച്ച അവസരം പക്ഷേ നായകന്‍ ഹാരി കെയ്ന് മുതലാക്കാനായില്ല.

കെയ്ന്‍നിന്റെ ഷോട്ട് ആകാശത്തേക്ക് പറന്നത് ഞെട്ടലോടെയാണ് ഗാലറിയിലെ ആരാധകര്‍ കണ്ടുനിന്നത്. തുടര്‍ന്ന് അവസാന വിസില്‍ വരെ ഇംഗ്ലീഷ് പട സമനില ഗോളിനായി വര്‍ധിത വീര്യത്തോടെ പൊരുതിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിന്‍റെ ആണിക്കല്ല് ഇളക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഖത്തറില്‍ നിന്ന് സൗത്ത്ഗേറ്റിനും കുട്ടികള്‍ക്കുമുള്ള മടക്ക ടിക്കറ്റിനുള്ള അവസാന വിസിലും മുഴങ്ങി.

Top