അണ്ടര്‍ 17 ലോകകപ്പ്: യുഎസിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പില്‍ റിയാന്‍ ബ്രസ്റ്ററിന്റെ ഹാട്രിക്കില്‍ അമേരിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചു.

ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് കുട്ടികള്‍ യുഎസിനെ മുക്കിയത്. ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന് രണ്ടു ഗോളിന്റെ ലീഡ് നല്‍കിയ ബ്രസ്റ്റര്‍ അവസാന വിസിലിനു തൊട്ടുമുമ്പ് പെനാല്‍റ്റിയിലൂടെ ഹാട്രിക് തികച്ചു.

മോര്‍ഗന്‍ ഗിബ്സ് വൈറ്റാണ് ഇംഗ്ലണ്ടിന്റെ നാലാം ഗോളിന്റെ അവകാശി. യുഎസിനായി ജോഷ് സര്‍ജന്റ് ആശ്വാസ ഗോള്‍ നേടി. കളിയുടെ 72 ാം മിനിറ്റിലായിരുന്നു സര്‍ജന്റ് ഇംഗ്ലീഷ് വല ചലിപ്പിച്ചത്.

തോല്‍വി ഉറപ്പായതോടെ ബോക്സില്‍ യുഎസ് നടത്തിയ കൈയാങ്കളിയാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. യുഎസ് താരം സെര്‍ജിനോ ഡസ്റ്റ് മാച്ചിംഗ് ഓഡര്‍വാങ്ങി പുറത്തുപോകുകയും ചെയ്തു.

ആക്രമണ ഫുട്ബോളിന്റെ മാന്ത്രികവശ്യത പുറത്തെടുത്ത ഇംഗ്ലീഷ് കുട്ടികള്‍ യുഎസിനെ നിഷ്പ്രഭരാക്കിയാണ് അവസാന നാലിലൊന്നായത്.

Top