മൂന്നാം ഏകദിനത്തിലും പാകിസ്താനെ തറപറ്റിച്ച് ഇംഗ്ലണ്ട്

ലണ്ടന്‍: മൂന്നാം ഏകദിനത്തിലും പാകിസ്താനെ തറപറ്റിച്ച് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. 12 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റിനായിരുന്നു മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ വിജയം. പാകിസ്താന്‍ മുന്നോട്ടുവെച്ച 332 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 48 ഓവറില്‍ ഏഴ് വിക്കറ്റിന് വിജയതീരത്തെത്തി.

ബാബര്‍ അസമിന്റെ സെഞ്ചുറിക്ക് ജെയിംസ് വിന്‍സിയിലൂടെ ഇംഗ്ലണ്ട് മറുപടി നല്‍കുകയായിരുന്നു. 139 പന്തില്‍ 158 റണ്‍സ് അടിച്ചെടുത്ത ബാബര്‍ അസമിന്റെ മികവില്‍ പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് നേടി. 56 റണ്‍സുമായി ഓപ്പണര്‍ ഇമാമുല്‍ ഹഖ് ബാബര്‍ അസമിന് പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനായി ജെയിംസ് വിന്‍സിയും ലൂയിസ് ഗ്രിഗറിയും മികച്ച പ്രകടനം പുറത്തെടുത്തു. വിന്‍സി 95 പന്തില്‍ 11 ഫോറിന്റെ സഹായത്തോടെ 102 റണ്‍സ് അടിച്ചപ്പോള്‍ ഗ്രിഗറി 69 പന്തില്‍ 77 റണ്‍സ് നേടി.

ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് പാക് ബൗളര്‍മാര്‍ മത്സരം കൈവിടുകയായിരുന്നു.
നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. പാകിസ്താനെതിരെ ഇംഗ്ലണ്ട് രണ്ടാം നിര ടീമിനെയാണ് കളത്തിലറക്കിയത്.

Top