രണ്ടാം ഏകദിനം; ഇംഗ്ലണ്ടിന് 100 റൺസ് ജയം

ലോർഡ്‌സ്: രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 100 റൺസിന് തോൽപ്പിച്ച് ഇംഗ്ലണ്ട്. ലോർഡ്‌സിൽ 247 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 146 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്ലീയാണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപി. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കി.

ആദ്യ ഏകദിനത്തിൽ ഇന്ത്യയെ 10 വിക്കറ്റ് ജയത്തിലേക്ക് എത്തിച്ച ഓപ്പണർമാർ ലോർഡ്‌സിൽ പക്ഷേ 27 റൺസിലേക്ക് എത്തിയപ്പോൾ തന്നെ കൂടാരം കയറി. രോഹിത് ശർമ 10 പന്തിൽ ഡക്കായപ്പോൾ ധവാൻ 9 റൺസിന് മടങ്ങി.

ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിയിലേക്ക് വന്നെങ്കിലും വിരാട് കോഹ് ലി ഒരിക്കൽ കൂടി സ്‌കോർ ഉയർത്താനാവാതെ മടങ്ങി. 25 പന്തിൽ നിന്ന് 16 റൺസ് എടുത്താണ് കോഹ് ലി മടങ്ങി. ഋഷഭ് പന്ത് 5 പന്തിൽ ഡക്കായി. ഹർദിക് പാണ്ഡ്യ 27 റൺസും ജഡേജ 29 റൺസും മുഹമ്മദ് ഷമി 23 റൺസും എടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരുഘട്ടത്തിൽ 148-6 എന്ന നിലയിലേക്ക് വീണിരുന്നു. എന്നാൽ മൊയിൻ അലി ഡേവിഡ് വില്ലി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചു. 47 റൺസ് എടുത്ത മൊയിൻ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ചഹൽ നാല് വിക്കറ്റും ഹർദിക്കും ബുമ്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Top