യൂറോ കപ്പില്‍ ഡെന്മാര്‍ക്കിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍

വെംബ്ലി: ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിനെ 2-1 ന് തോല്‍പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഞായറാഴ്ച രാത്രി 12:30 ന് വെംബ്ലിയില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ഇറ്റലിയാണ് എതിരാളി. നിശ്ചിത സമയത്ത് ഇരു ടീമും തുല്യത പാലിച്ചപ്പോള്‍ അധിക സമയത്ത് നായകന്‍ ഹാരി കെയ്‌നില്‍ നിന്ന് വന്ന ഗോളാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്താന്‍ തുണച്ചത്. 55 വര്‍ഷത്തിന് ഇടയില്‍ ഇംഗ്ലണ്ട് ആദ്യമായാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.

120 മിനുട്ട് നടന്ന കളിയില്‍ പൊരുതിയാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. 104ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍. മിക്കേല്‍ ഡംസ്ഗാര്‍ഡാണ് ഡെന്‍മാര്‍ക്കിനായി ഒറ്റ ഗോള്‍ നേടിയത്. 30ാം മിനിറ്റില്‍ ആയിരുന്നു ഡെന്‍മാര്‍ക്കിന്റെ വക ആദ്യ ഗോള്‍. ക്യാപ്റ്റന്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ടീമിനെ ചതിച്ചു.

കളിച്ച എല്ലാ മത്സരങ്ങളിലു വിജയികളായാണ് ഇറ്റലി അവസാന മത്സരത്തിലേക്ക് എത്തുന്നത്. കിരീടം നേടിയാല്‍ 2006ന് ശേഷം ടീം നേടുന്ന മേജര്‍ കിരീടമായിരിക്കും ഇത്. സെമിയില്‍ സ്‌പെയിന്‍ ആയിരുന്നു ഇറ്റലിയുടെ എതിരാളി.

Top