ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് എ വനിതാ ടീമിന് നാല് വിക്കറ്റിന് വിജയം

മുംബൈ: ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് എ വനിതാ ടീമിന് നാല് വിക്കറ്റിന് വിജയം. അവസാന ഓവറുകളിലെ തകര്‍പ്പന്‍ അടികള്‍ ഇന്ത്യന്‍ ടീമിന്റെ മത്സരഫലം വഴിതിരിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. അവസാന മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ കഴിയും.

മത്സരത്തില്‍ ടോസ് വിജയിച്ച ഇന്ത്യന്‍ വനിതകള്‍ ബാറ്റ് തെരഞ്ഞടുത്തു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ വനിതകള്‍ വിക്കറ്റുകള്‍ നഷ്ടമാക്കി. ഉമ ഛേത്രി 26, ദിഷ കസത് 20, കനിക അഹുജ 27, ആരുഷി പുറത്താകാതെ 26 എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നീക്കിയത്. മലയാളി താരം മിന്നു മണി 13 പന്തില്‍ 14 റണ്‍സെടുത്തു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ എ ടീം ഒമ്പത് വിക്കറ്റിന് 149 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ 17.3 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് എ ആറിന് 127 എന്ന നിലയിലെത്തി. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതെ ഇസി വോങ് തകര്‍ത്തടിച്ചതോടെ ഇന്ത്യ മത്സരം കൈവിട്ടു. 15 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും സഹിതമാണ് വോങ് 35 റണ്‍സെടുത്തത്.

Top