Engineering students found dead near dam

crime

ലൊണാവാല: പുണെയില്‍ രണ്ട് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ അജ്ഞാതരുടെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

പുണെക്കടുത്ത് ലൊണാവാലയിലെ എഎന്‍എസ് ശിവാജിയ്ക്ക് സമീപമുള്ള കുന്നില്‍ മുകളിലാണ് വിദ്യാര്‍ത്ഥിയെയും പെണ്‍സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവസ്ത്രരാക്കി കൈകള്‍ ബന്ധിച്ച് ശേഷം എന്തോ ആയുധം ഉപയോഗിച്ച് ഇരുവരുടേയും തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിന്‍ഹാഡ് എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട യുവാവ്. അഹമ്മദ്‌നഗറിലെ രഹൂറി സ്വദേശിയായ യുവാവിന് 22 വയസ്സുണ്ട്. പെണ്‍കുട്ടി ഇതേ കോളേജിലെ കംബ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാണ്. പുന്നെയിലെ ഒത്തൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി.

രണ്ട് പേരും കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. പഠനം പൂര്‍ത്തിയാകുന്നതിന് മുമ്പെ പ്ലെയിസ്‌മെന്റ് കിട്ടി ജോലിക്ക് കാത്തിരിക്കുകയായിരുന്നു പെണ്‍കുട്ടി. സംഭവ സ്ഥലത്ത് നിന്ന് ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കണ്ടെത്തിയതിനാല്‍ ഇരുവരേയും തിരിച്ചറിയാന്‍ പൊലീസിന് എളുപ്പം കഴിഞ്ഞു.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം പുറത്തുപോകുകയാണെന്നു പറഞ്ഞാണ് പുറത്തിറങ്ങിയത്.

മരിച്ച യുവാവിന്റെ ബൈക്കും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Top