തിരുവനന്തപുരം : കള്ളപ്പണം കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. അബ്ദുൽ ലത്തീഫ്, റഷീദ്, അനി കുട്ടൻ, അരുൺ എസ് എന്നിവർക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. നവംബർ 18 ന് ഹാജരാകാനാണ് നിർദ്ദേശം. അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല.
നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കോവിഡ് പരിശോധനയ്ക് ശേഷം ഇന്നലെയാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇന്ന് പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാർപ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ.