ബംഗാള്‍ റേഷന്‍ വിതരണ അഴിമതിക്കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആധ്യ അറസ്റ്റില്‍

പശ്ചിമ ബംഗാള്‍: റേഷന്‍ വിതരണ അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആധ്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ബംഗാവോണ്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ ശങ്കര്‍ അധ്യയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നു.

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ തൃണമൂല്‍ നേതാക്കളായ ശങ്കര്‍ അധ്യായയുടെയും ഷാജഹാന്‍ ഷെയ്ഖിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് പിഡിഎസ് കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. വിവിധ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി പിഡിഎസ് റേഷന്‍ കൈവശം വച്ചതായും വ്യാജ നെല്ല് സംഭരണത്തില്‍ ഏര്‍പ്പെട്ടെന്നുമാണ് കണ്ടെത്തല്‍.

വെള്ളിയാഴ്ച, സഹജഹാന്‍ ഷെയ്ഖിന്റെ വസതി റെയ്ഡ് ചെയ്യാന്‍ പോകുമ്പോള്‍ സന്ദേശ്കാലിയില്‍ ജനക്കൂട്ടം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. 800-1,000 പേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്നും, ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, പണം, വാലറ്റുകള്‍ മുതലായ സ്വകാര്യ/ഔദ്യോഗിക വസ്തുക്കള്‍ കൊള്ളയടിച്ചതായും അന്വേഷണ ഏജന്‍സി ആരോപിച്ചു.

Top