ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്.

ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ബിനീഷിനെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍.

Top