എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്ന് ശാസ്ത്രജ്ഞര്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍. അതിനാല്‍തന്നെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ജനിതക പ്രശ്നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്റെ പ്രശ്നങ്ങള്‍ കാസര്‍ഗോട്ടെ പതിനൊന്നു പഞ്ചായത്തുകളില്‍ മാത്രമായി ഒതുങ്ങില്ല അതിനാല്‍ ഇടയ്ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താതെ, വീടുകള്‍സന്ദര്‍ശിച്ച് ദുരന്തബാധിതരെ കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങള്‍ വഴി സഹായം എത്തിക്കാനും സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനായി വര്‍ഷങ്ങളോളം പണിപ്പെട്ട ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ആവശ്യം ഉന്നയിച്ചത്.

കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍ 1975 മുതല്‍ രണ്ടായിരത്തി അഞ്ച് വരെ ആകാശമാര്‍ഗം തളിച്ച എന്‍ഡോസള്‍ഫാന്‍ ഏറ്റവും മാരകമായ വിഷ പദാര്‍ഥമാണ്. ഇത് മനുഷ്യജീനുകളെ ബാധിക്കും. അന്ന് തളിച്ച വിഷം 11 പഞ്ചായത്തുകല്‍ക്ക് പുറത്ത് മൂന്നുകിലോമീറ്റര്‍ വരയെങ്കിലും പടര്‍ന്നിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ വെള്ളത്തിലും മണ്ണിലൂം കൂടി കൂടുതല്‍മേഖലകളിലേക്ക് വ്യാപിക്കാനുമിടയുണ്ട്. അതിനാല്‍ ദുരന്തബാധിതര്‍ 11 പഞ്ചായത്തുകളില്‍മാത്രമാണെന്ന ധാരണ തിരുത്തപ്പെടണം എന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

Top