എന്‍ഡോസള്‍ഫാന്‍ പട്ടിണി സമരം; ചര്‍ച്ചക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: നീതിക്കായി പോരാടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമായി ചര്‍ച്ചക്ക് തയാറെന്ന് മുഖ്യമന്ത്രി.സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ സങ്കടയാത്ര പൊലീസ് തടഞ്ഞു.

സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. ഇതോടെയാണ് സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി അറിയിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാറുമായുള്ള ആദ്യ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാനാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ തീരുമാനം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് സങ്കടയാത്ര നടത്തുന്നത്. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരത്തിലാണ്.

Top