വീണ്ടും സമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

തിരുവനന്തപുരം : സമരമുഖത്തേക്കിറങ്ങാനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമരസമിതി. തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റ് മാര്‍ച്ചോടെ ആദ്യഘട്ട സമരം ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥ അട്ടിമറിച്ചാണ് ഈ മാസം രണ്ടാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നാണ് സമരക്കാര്‍ പറയുന്നത്.

ജില്ലയിലെ മുഴുവന്‍ ദുരിത ബാധിതതരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്ത് പോയി താമസിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ പറയുന്നത്.

2017ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഇനിയൊരു പരിശോധന കൂടാതെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ആനുകൂല്യങ്ങള്‍ നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പും ലംഘിച്ച് ഇനിയൊരു മെഡിക്കല്‍ പരിശോധന നടത്തിയേ ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തൂ എന്നുമാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.

Top