സഭയില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം കൊണ്ടുവരും, കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷ ക്യാമ്പയിന് എതിരെ പോരാടും;വി ഡി സതീശന്‍

കണ്ണൂര്‍: സഭയില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിദ്വേഷ ക്യാമ്പയിന് എതിരെ പോരാടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാസര്‍കോട് ഇന്ന് ആരംഭിക്കുന്ന സമരാഗ്‌നി കേരള യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ പോലുള്ള വിഷയങ്ങളില്‍ ഇരകള്‍ക്ക് ഒപ്പം ഉണ്ടാകും. അപമാന ഭാരത്താല്‍ തലകുനിച്ചാണ് നില്‍ക്കുന്നത്. സര്‍ക്കാര്‍ ദുരിതബാധിതരോട് കാണിച്ചത് ക്രൂരതയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ ക്യാമ്പയിനെ ചെറുക്കും. ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ നിന്ന് രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ എതിര്‍ക്കും. ഫാസിസത്തിനെതിരായി, വര്‍ഗീയതയ്ക്കെതിരായി കോണ്‍ഗ്രസ് ഈ രാജ്യത്ത് ഉയര്‍ത്തുന്ന അതിശക്തമായ നിലപാട് സമരാഗ്‌നി യാത്രയിലൂടെ ജനങ്ങളുമായി പങ്കുവെയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വിചാരണ സദസ്സ് വിജയമായിരുന്നവെന്നും വി ഡി സതീശന്‍ പറഞ്ഞു. വിചാരണ സദസ്സ് വളരെ ഭംഗിയായി നടന്നു. 90 ശതമാനം മണ്ഡലങ്ങളിലും വിചാരണ സദസ്സ് വിജയമായിരുന്നു. 140 നിയോജകമണ്ഡലങ്ങളില്‍ പത്തോ പന്ത്രണ്ടോ ഇടത്ത് മാത്രമാണ് പ്രതീക്ഷിച്ച രീതിയില്‍ വിചാരണ സദസ്സ് നടക്കാതെ പോയത്. പല നിയോജക മണ്ഡലങ്ങളിലും ജനപങ്കാളിത്തം കൊണ്ട് നവകേരള സദസ്സിനെകാള്‍ വിചാരണ സദസ്സ് ശ്രദ്ധേയമായി. നവകേരള സദസ്സിന്റെ പരിസമാപ്തി എങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.

ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. ഞങ്ങളുടെ കുട്ടികളെ അവര്‍ വേട്ടയാടി. ഇതിനൊക്കെ എതിരെ ശക്തമായ ജനരോഷം സംസ്ഥാനത്തുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് നടത്തിയ സമര പരമ്പരയുടെ തുടര്‍ച്ചയാണ് സമരാഗ്‌നി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ച് ജാഥ നയിക്കണമെന്നത് പാര്‍ട്ടി തീരുമാനമാണ്. ഇത് ഒരുമയുടെ ഉദാഹരണമാണെന്നും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Top