റോഹിങ്ക്യന്‍ വംശഹത്യ അവസാനിപ്പിക്കണമെന്ന് ദലൈലാമയും മലാലയും

മ്യാന്മർ: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക വ്യാപക പ്രതിഷേധം ശക്തമാകുന്നു.

ജപ്പാന്‍, ഇന്ത്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി.

റോഹിങ്ക്യന്‍ അതിക്രമങ്ങൾക്കെതിരെ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയും രംഗത്തെത്തി.

മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‍ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അത്രിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ജപ്പാനിലെ ടോക്കിയോയിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നില്‍ സംഘടിച്ചത്.

വടക്കന്‍ മ്യാന്‍മറില്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള വംശഹത്യയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും മഗലാങിലും നൂറുകണക്കിന് പേരാണ് മ്യാന്‍മര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചത്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും പ്രതിഷേധ കൂട്ടായ്മ നടന്നു. മലേഷ്യയില്‍ കൊലാലംപൂരിലെ മ്യാന്‍മര്‍ എംബസിക്ക് മുന്നിലും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി റാലി നടന്നു.

റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ സ്ഥിതി ദുഖകരമാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പ്രതികരിച്ചു. റോഹിങ്ക്യകളെ സഹായിക്കാന്‍ ലോകനേതാക്കള്‍ മുന്നോട്ട് വരണമെന്ന് നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി അഭ്യര്‍ഥിച്ചു.

തീവ്രവാദികള്‍ക്കെതിരെയുള്ള നിയമാനുസൃതമായ നടപടിയാണ് സുരക്ഷാ സൈന്യം സ്വീകരിക്കുന്നതെന്നാണ് മ്യാന്മറിന്റെ വാദം

Top