ബന്ദിപ്പൂർ വനത്തിൽ മാൻവേട്ടക്കാരും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ; വെടിവയ്പ്പിൽ ഒരു മരണം

കർണാടക: ബന്ദിപ്പൂർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പിൽ ഒരാൾ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

പത്തംഗസംഘമാണ് വനത്തിലേക്ക് മാൻവേട്ടയ്ക്കായി എത്തിയത്. രാത്രി വനത്തിനുള്ളിൽ വെടിവയ്പ്പ് നടന്നതായി ഇന്ന് പുലർച്ചെയാണ് കർണാടക പൊലീസിന് വിവരം ലഭിച്ചത്. വനത്തിലെ എൻട്രി പോയിന്റിലും, എക്‌സിറ്റ് പോയിന്റിലും പൊലീസെത്തുകയും വനംവകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരണം ലഭിക്കുന്നത്.

മാൻവേട്ടയ്ക്കിറങ്ങിയ പത്തംഗസംഘത്തെ രാത്രി പട്രോളിംഗിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേട്ടക്കാർക്ക് നേരെ വെടിയുതിർക്കുകയും വേട്ടക്കാർ തിരിച്ചും വെടിവയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് മനു കൊല്ലപ്പെടുന്നത്. പത്തംഗസംഘത്തിലെ ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ബാക്കി എട്ടുപേർ കാട്ടിലൂടെ ഓടിരക്ഷപ്പെട്ടു.

Top