മുസഫര്‍പൂര്‍:ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ മസ്തിഷ്‌ക്കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും.
ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് , കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി 418 കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 93 കുട്ടികളാണ് മരിച്ചത്. ഇവിടെ 330 കുട്ടികളെ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. കെജ്രിവാള്‍ ആശുത്രിയില്‍ 19 കുട്ടികള്‍ മരിച്ചു. ഇവിടെയും നിരവധി കുട്ടികള്‍ രോഗലക്ഷങ്ങളോടെ ചികില്‍സയിലാണ്.കുട്ടികള്‍ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശിക്കും.
മുസഫര്‍പൂറിന്റെ സമീപ ജില്ലകളായ കിഴക്കന്‍ ചമ്പാരന്‍, വൈശാലി എന്നിവിടങ്ങളിലും മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേ സമയം മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചിപ്പഴം ആണെന്ന് ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനമായി. ലിച്ചിപ്പഴങ്ങള്‍ കുട്ടികള്‍ പട്ടിണിമാറ്റാന്‍ കഴിക്കാറുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. പാട്‌ന, ദില്ലി എയിംസിലെ മെഡിക്കല്‍ സംഘങ്ങള്‍ മുസാഫര്‍പൂരിലേക്ക് തിരിച്ചിട്ടുണ്ട്.